പേജുകള്‍‌

2016 ജൂൺ 9, വ്യാഴാഴ്‌ച

തിരശ്ശീല



തിരശ്ശീലയ്ക്കും പറയാന്‍
ഒരുപാടുണ്ട് കഥകള്‍
കാറ്റ് വന്നെന്നും
സൂര്യന്‍ ഉദിച്ചില്ലെന്നും
അത് പറയും.
ഒന്ന് നേര്, മറ്റൊന്ന് നുണ
പ്രപഞ്ചം നിറയെ വിടര്‍ന്നു വരുന്ന
വെളിച്ചത്തെ വാതിലിന് പുറത്ത്
തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യും
തിരശ്ശീലയെ കാറ്റ് തിരകളാക്കും
പിന്നെ കൈക്കുടന്നയില്‍ വാരിയെടുത്ത്
പൊക്കില്‍ചുഴിയിലുമ്മകൊടുത്തുന്മാ-
ദത്തിലേക്ക് പറത്തിവിടും.
പൊടുന്നനെ വെളിച്ചം
നടുവിലകത്ത് നൃത്തം ചെയ്യും
ഇടയ്ക്ക് കയറി തിരശ്ശീല ഭംഗിയായി
നിശ്ശബ്ദമായി കള്ളം പറയും-
ആരും അകത്തില്ലെന്ന്
ആരും അകത്തേക്ക് വരരുതെന്നും.
ഒരു ചിലമ്പൊലി
വളപ്പൊട്ടുകള്‍ വീണു ചിതറുന്നത് പോലെ
ഒരു കൂട്ടച്ചിരി.
തിരശ്ശീലയെ അതിഥികള്‍
ഇരുവശങ്ങളിലേക്കും
വകഞ്ഞുമാറ്റും
വീട്ടമ്മ സ്വപ്നങ്ങളും
മൂളിപ്പാട്ടും, മുന്തിര നിറച്ച
തളികയുമായി ഇത് വഴി കടന്നു
പോകുമ്പോള്‍
തിരശ്ശീല കട്ടുറമ്പാകുന്നു
അവള്‍ ശപിച്ചുകൊണ്ട്
അതിനെ ചുരുട്ടിക്കൂട്ടി മുകളി-
ലേക്കെടുത്തെറിയും.

***     ***
പതിനേഴുകാരി
കാമുകനെ പാര്‍ത്തു നോക്കുന്നത്
കൊച്ചു മകള്‍ യാചകനെ നോക്കി
കരഞ്ഞു നില്‍ക്കുന്നത്
കുടുംബനാഥ ഗൃഹനാഥനെ കാണാതെ
വേപഥു കൊള്ളുന്നത്
സ്കൂള്‍ വിട്ടുവരുന്ന കുട്ടിയുടെ
ചോറ്റുപാത്രവും ബാഗും
അമ്മയിലേക്ക്
കൈമാറ്റപ്പെടുന്നത്...
എല്ലാം ഈ തിരശ്ശീലയുടെ
മറവില്‍.

**** ****
നാടകത്തിനും ജീവിതത്തിനും
മുമ്പില്‍ തിരശ്ശീല ഉയരുന്നു
പ്രണയത്തിനും കലഹത്തിനും
ജാലകത്തിനുമിടയില്‍ അത്
പറന്നു പറന്നു കളിക്കുന്നു.
കാറ്റല്ലാതെ പിന്നെ ആരാണ്
അതിനെ കുഞ്ഞുകരങ്ങള്‍-
കൊണ്ടിക്കിളി കൂട്ടുന്നത്?
നഖമുനകൊണ്ട് മാന്തിക്കീറുന്നത്.