പേജുകള്‍‌

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഇടത്താവളം




കുന്നില്‍
കുന്നിലെപ്പര്‍ണ്ണശാലയില്‍
നിന്റെ സ്‌നേഹം
നിറമിഴി പെയ്യുന്ന സാന്ത്വനം
നീളുമൊരു നോട്ടം
കണ്ണീരിലുരുകും മനസ്സിന്റെ തേട്ടം
വെറുതെ- പൊയ്‌മുഖമറിയാതെ
വാഴാന്‍, വല്ലതും പറയാനൊരിടമിത്‌.
തിരകളെക്കാണാതെ, വിരല്‍മുന നനയാതെ
തിരിയിടും കവിതകളുറക്കെ
മൊഴിഞ്ഞും; ഉറക്കമൊഴിയാന്‍
ഇത്‌ നിന്റെ താവളം

ഇടംവലം പിരിഞ്ഞൊഴുകുമിരു
നദികള്‍
അതിലെന്‍ കളിവഞ്ചി.
കളിവഞ്ചിയേറി നീ
തുഴയുവാനറിയാതെ
പങ്കായമില്ലാതെ
സ്വയമേ പകച്ചും
ഓരോന്ന്‌ വെറുതെ നിനച്ചും
ശരികളുടെ നഖമുനകള്‍ കോറിയും
ഭാണ്ഡം മുറുക്കിയും
ഉമ്മറക്കോണിലൊരിളവെയില്‍
കൊണ്ടും മണ്‍തൂണു ചാരി
വെയില്‍ മനസ്സെറിഞ്ഞും
ഇനിയൊരിടത്താവളത്തിന്റെ
സുഖദമാമോര്‍മ്മയെപ്പുല്‍കി
പഴയ രാക്കളെപ്പേര്‍ത്തും
കുന്നിറങ്ങുന്നു പഥികന്‍

കുന്നിന്‍ ചരിവില്‍ നിഴല്‍
വീണിറങ്ങുന്നു
ഈ കുന്ന്‌ നിന്‍ ബാല്യം, യൗവനം, ശൈശവം.
കാലം പിന്മടങ്ങുന്നു.
കവിതയുമായ്‌ കാറ്റില്‍ വളക്കൈകളെത്തുന്നു
എഴുതിരി നിലവിളക്കൂതിക്കളിക്കുന്നു.
ഇനിയുമിടത്താവളങ്ങളെത്ര
കയറിയിറങ്ങി നിനക്ക്‌
നിന്നെക്കാണാനറിയാനറിഞ്ഞുണരാനെത്ര കാലം?
മുഖം കനപ്പിക്കുന്നുണ്ടാരോ മുന്നിലും
പിന്നിലും
കണ്ടില്ലെന്ന്‌ നടിക്കാം- കരളിന്റെ
കാണാക്കയങ്ങളില്‍ മുങ്ങാം.


                                  കലാം വെള്ളിമാട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ