പേജുകള്‍‌

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഒരു ചിത്രശലഭ സങ്കടം



ഞാന്‍ അതിര്‍ത്തിയില്‍ പറന്നു കളിക്കുന്ന
വെറുമൊരു പൂമ്പാറ്റ!
എന്റെ ഒരു ചിറക്‌
മഹാഭാരതത്തിന്റെ പതാക
മറുചിറകേതെന്ന്‌
ഞാന്‍ പറയാതെ തന്നെ
നിങ്ങള്‍ക്കറിയാം!

*** *** ***

ചിലപ്പോള്‍ ചിലന്തിവലകളില്‍
ഞാനും കുടുങ്ങിപ്പോകാറുണ്ട്‌.
എന്നാല്‍, വലയറുത്ത്‌ രക്ഷ നല്‍കാന്‍
ഒരു ചുണ്ടെലി പോലും
വന്നെത്താറില്ല.

*** *** ***

കൂടുപേക്ഷിച്ചവള്‍;
എന്നിട്ടും സ്വതന്ത്രയാകാതെ!
ഭൂമിയും ആകാശവും സ്വന്തം
എന്നിട്ടും, സമ്പന്നയാകാതെ.

*** *** ***

എന്നാണ്‌-എന്നാണ്‌
അതിര്‍ത്തികളെ ഇളക്കിമറിക്കുന്ന
ഒരുല്‍സവം വന്നെത്തുന്നത്‌?

*** *** ***

എപ്പഴാണ്‌-എപ്പഴാണ്‌
എന്റെ ഇരു ചിറകുകളും
ഒറ്റപ്പതാകയായി
വര്‍ണപ്പകിട്ടണിയുന്നത്‌

*** *** ***

എങ്കിലും,
പ്രതീക്ഷയോടെ, പ്രത്യാശയോടെ
വെടിയൊച്ചകള്‍ക്കിടയിലൂടെയാണ്‌
ഞാന്‍ പറന്നുകൊണ്ടിരിക്കുന്നത്‌.
നിങ്ങളോ?

                       കലാം വെള്ളിമാട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ